
കൊച്ചി: ബാർ കൗൺസിൽ ഓഫ് കേരളയുടെ ലിമിറ്റഡ് ഇന്ററിം അതോറിറ്റിയിൽ തിരഞ്ഞെടുക്കപ്പെടാത്ത മുൻ ചെയർമാനെ ഉൾപ്പെടുത്തിയ ബി.സി.ഐ () ചെയർമാന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുക്കപ്പെടാത്തയാളെ സമിതിയിൽ ഉൾപ്പെടുത്തിയത് 1961-ലെ അഡ്വക്കേറ്റ്സ് ആക്ടിന്റെ ജനാധിപത്യപരമായ ചട്ടക്കൂടിന് വിരുദ്ധമാണെന്ന് പ്രാഥമികമായി നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
ജൂൺ 30-ലെ ബി.സി.ഐ ചെയർമാന്റെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജികൾ ഫയലിൽ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ബാർ കൗൺസിൽ ഓഫ് കേരള മുൻ ചെയർമാൻ ടി.എസ്. അജിത്തിനെ ഇടക്കാല സമിതിയിൽ ഉൾപ്പെടുത്തിയതാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബാർ കൗൺസിലിൽ അജിത്ത് അംഗമല്ലെന്നും കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ജൂൺ 16-നാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഡ്വക്കേറ്റ്സ് ആക്ട് സെക്ഷൻ 8 പ്രകാരം ഗസറ്റ് വിജ്ഞാപന തീയതി മുതലാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി ആരംഭിക്കുന്നത്.
വകതിരിവില്ലാത്ത തീരുമാനമെന്ന് കോടതി: അഡ്വക്കേറ്റ് ജനറലും തിരഞ്ഞെടുക്കപ്പെട്ട രണ്ട് അംഗങ്ങളും അടങ്ങുന്ന സമിതി രൂപീകരിച്ച് ജൂൺ 24-ന് ബി.സി.ഐ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദാക്കുകയോ പരാമർശിക്കുകയോ ചെയ്യാതെയാണ് തൊട്ടടുത്ത ഉത്തരവിലൂടെ മുൻ ചെയർമാനെ ഉൾപ്പെടുത്തിയത്. ഇത് വകതിരിവില്ലാത്ത (non-application of mind) തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു.
"മുൻ ചെയർമാന്റെ പരിചയസമ്പത്ത് വിലയേറിയതാണെങ്കിലും, അത് നിയമപരമായ ചട്ടക്കൂടിന് മുകളിലല്ല." — കേരള ഹൈക്കോടതി
പുതിയ സർട്ടിഫിക്കറ്റുകൾ അച്ചടിക്കാൻ നിർദ്ദേശം
ഓഗസ്റ്റ് 1-ന് വിതരണം ചെയ്യാൻ അച്ചടിച്ച എൻറോൾമെന്റ് സർട്ടിഫിക്കറ്റുകളിൽ മുൻ ചെയർമാനെ 'എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ' ആയി കാണിച്ചിരിക്കുന്നത് മാറ്റി, പുതിയ സർട്ടിഫിക്കറ്റുകൾ അച്ചടിക്കാൻ കോടതി നിർദ്ദേശിച്ചു.
കേസിൽ അന്തിമ തീരുമാനമാകുന്നതുവരെ, ബാർ കൗൺസിലിന്റെ എക്സ് ഒഫീഷ്യോ അംഗമായ അഡ്വക്കേറ്റ് ജനറൽ എൻറോൾമെന്റ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കും. ബാർ കൗൺസിൽ സെക്രട്ടറിയോടൊപ്പം അഡ്വക്കേറ്റ് ജനറലായിരിക്കും സർട്ടിഫിക്കറ്റുകളിൽ ഒപ്പുവെക്കുന്ന ഔദ്യോഗിക വ്യക്തി.
കേസ് ഓഗസ്റ്റ് 14-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. യശ്വന്ത് ഷേണായി, പ്രസാദ് ചന്ദ്രൻ എന്നിവർ സമർപ്പിച്ച വെവ്വേറെ ഹർജികളിലാണ് ഈ ഉത്തരവ്.
Photo Courtesy - Google










